Friday, January 21, 2011

വിധവ






വരണ്ട തരിശു നിലം ഒരു മഴതുള്ളിക്കായ് കാത്തിരിക്കും പോലെ അവള്‍ ഓരോ കണ്ണുകളിലും പരതി,സ്നേഹത്തിന്‍റെ ഒരു കണിക..
ഇല്ല..
സഹതാപത്തിന്റെ കൂര്‍ത്ത കുന്തമുന നീണ്ടു വന്നു കുത്തിനോവിക്കുന്നത് ഓരോ നോട്ടങ്ങളില്‍ നിന്നും അവളറിഞ്ഞു..
ഒരിക്കല്‍ തന്‍റെ എല്ലാമായിരുന്ന ആള്‍ ..
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി തനിച്ചു യാത്രയായപ്പോള്‍ ആദ്യം അത് ഉള്‍ക്കൊള്ളുവാന്‍ ആയില്ല..
വിശ്വാസം വരാതെ മരവിച്ചു നിന്നുപോയി..
പിന്നെ അടഞ്ഞ കണ്ണുകളിലേക്കു നോക്കി..
ഉറക്കം നടിച്ചു കിടക്കുകയാണോ?
അടുത്തെത്തുമ്പോള്‍ കൈയില്‍ പിടിച്ചു മാറിലേക്ക്‌ വലിച്ചടുപ്പിച്ചു ഉറക്കെ ചിരിക്കാന്‍.
.മുഖം മരവിച്ച ആ മുഖത്തെക്കടുപ്പിച്ചു..
ഇല്ല..
ചൂട് നിശ്വാസം കവിളത്ത് പതിക്കുന്നില്ല..
കൈയില്‍ സ്നേഹത്തിന്‍റെ ചൂട് തട്ടിച്ചു ആ കൈ മുറുകെ പിടിക്കുന്നില്ല..
പകരം ആ കൈകളില്‍ നിന്നും തണുപ്പ് തന്‍റെ കൈകളിലേക്ക് അരിച്ചിരങ്ങിയപ്പോള്‍ ഒരു ഞെട്ടലോടെ കൈകള്‍ പിന്‍വലിച്ചു..
പിന്നീട് എന്താണ് തന്നില്‍ നിന്നും ഉയര്‍ന്ന ഭാവങ്ങള്‍ എന്ന് ഇന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..
പിന്നില്‍ നിന്നും ഒരു ചൂളംവിളി ഉയര്‍ന്നപ്പോള്‍ ഓര്‍മകളില്‍ നിന്നുമുണര്‍ന്നു..
ഇത് പലതവണയായി പലരില്‍ നിന്നും അനുഭവപ്പെട്ടതാണ്..
അര്‍ത്ഥം വെച്ചുള്ള ഈ ചൂളംവിളി..
തിരിഞ്ഞു നോക്കിയില്ല..
ഇനിയും ഏറെ നടക്കണം മോന്‍റെ സ്കൂളില്‍ എത്താന്‍..
ഉച്ച സമയമായതു കൊണ്ട് ഓട്ടോ ഒന്നും കണ്ടില്ല..
അല്ലെങ്കില്‍ തന്നെ ഈ കുഗ്രാമത്തില്‍ ഒന്നോ രണ്ടോ ഓട്ടോ ഉണ്ട്..
അതിനായി ഏറെ നേരം നോക്കി നില്‍ക്കുന്നതിലും ഭേദം നടക്കുന്നതാണ്..
ഇപ്പോള്‍ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിനായുണ്ട്..
അപ്പോള്‍ ഏട്ടന്‍ കൂടെ ഉണ്ടെന്നു തോന്നും..
ആ കൈകളില്‍ കൈകള്‍ കോര്‍ത്ത്‌ ഈ വഴികളിലൂടെയെല്ലാം നടന്നത് ഇന്നലെയെന്നതുപോലെ മുന്നില്‍ തെളിയുന്നു..
അന്ന് ചേട്ടാ എന്ന് വിളിച്ചു ഏട്ടനോട് ബഹുമാനത്തോടെ പെരുമാറിയ പലരും ഇന്ന് തന്നെ അര്‍ത്ഥം വെച്ച് നോക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊക്കെ തകര്‍ന്നുപോയി..
കുടുംബത്തിലെ തന്നെ കാരണവര്‍ സ്ഥാനത്തുള്ള തന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാള്‍ വളരെ മോശമായി സംസാരിച്ചപ്പോള്‍ പൊട്ടി കരയണമെന്നു തോന്നി..
പലതവണ അയാളില്‍ നിന്നും ശല്യം ഉണ്ടായപ്പോഴാണ് സഹോദരന്‍റെ ഭാര്യയോടു പറഞ്ഞത്..
പക്ഷെ അത് വലിയ ബഹളമായി..
ഒരിക്കലും മനസ്സില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ അവര്‍ ആ വൃദ്ധനുമായി ചേര്‍ത്ത് തന്‍റെ പേരില്‍ കഥകള്‍ ഉണ്ടാക്കി സഹോദരന്‍റെ ചെവിയില്‍ മന്ത്രിച്ചു..
അങ്ങിനെ കുടുംബത്തില്‍ എല്ലാവരുടെയും കണ്ണിലെ കരടായി...
കൂടപ്പിറപ്പുകള്‍ കണ്ടാല്‍ മിണ്ടാതെയായി..
പലരും അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടു..
ഹൃദയം പിളര്‍ന്നു പോകുന്ന വേദന ...
സഹിക്കുകയല്ലാതെ നിവൃത്തിയില്ല..
ഏട്ടന്‍റെ തത്സ്വരൂപമായ കണ്ണന്‍ ..
അവനില്ലായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു ദുര്‍ബല നിമിഷത്തില്‍ ആത്മഹത്യ ചെയ്യുമായിരുന്നു..
അത്രയും ക്രൂരമായ മാനസിക പീഡനങ്ങള്‍ ആണ് നേരിടുന്നത്..
ഇന്നിപ്പോള്‍ മനസ്സിനൊരു ധൈര്യം വന്നിട്ടുണ്ട്..
പലപ്പോഴും ഒരു തണല്‍ വേണമെന്ന് തോന്നുംപോഴൊക്കെ ഏട്ടന്‍റെ ഫോട്ടോക്ക് മുന്നില്‍ പോയി നില്‍ക്കും..
ആ ചിരിക്കുന്ന മുഖം തന്നിലേക്ക് പകരുന്നത് വല്ലാത്തൊരു ആശ്വാസമാണ്..
ഈ ഭൂമിയില്‍ തനിക്കായി ലഭിക്കുന്ന ഏക സ്വാന്തനം അവിടുന്ന് മാത്രമാണ്..
എന്താണ് ഏറ്റവും വലിയ ദുഃഖം??
ദാരിദ്ര്യ ദുഃഖം എന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്..
അതെ..
സ്നേഹത്തിന്‍റെ കാര്യത്തിലും ദാരിദ്ര്യം അനുഭവപ്പെട്ടാല്‍ അതിലും വലിയ ദുഖമില്ല. ..
കണ്ണന്‍.
.അവനാണ് പ്രതീക്ഷ..
പക്ഷെ ..
തളര്ന്നുവീഴുംപോള്‍ താങ്ങായി നിഴല്‍ മാത്രം..

Monday, January 17, 2011

തെണ്ടി ചെക്കന്‍..




അന്ന് അവന്‍റെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരിമിച്ചുദിച്ചതുപോലെ സന്തോഷത്തിന്‍ പൂത്തിരി കത്തി..
ഏറെ നാളുകള്‍ക്കു ശേഷം ഒന്ന് പുറത്തുപോകാന്‍ അനുവാദം കിട്ടിയിരിക്കുന്നു..
അതും കാര്‍ത്തിക വിളക്കിനു അമ്പലത്തില്‍ പോകാന്‍..Blockquote
അവന്‍
ഓടി ചായ്പ്പില്‍ ചെന്ന് കിടന്നിരുന്ന പായ മടക്കി വെച്ചതിന്‍റെ ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ട്രൌസര്‍ എടുത്തു..
അയയില്‍ ഇട്ടിരുന്ന പിന്നിയ തുവര്‍തുമെടുത്തു കുളത്തിലെക്കോടി..
കുളത്തിന്‍റെ കരയില്‍ നിന്ന പേരയുടെ കൊമ്പില്‍ ഓടിക്കയറി....
അവിടുന്ന് ഒറ്റ ചാട്ടം..
തല തുവര്‍ത്തി എന്ന് വരുത്തി..
കരയില്‍ വെച്ചിരുന്ന ട്രൌസര്‍ എടുത്തിട്ടു..
നേരെ പശു തൊഴുത്ത് ലകഷ്യമാക്കി ഓടി..
പുല്ലു മേഞ്ഞ തൊഴുത്തിന്റെ മുകളില്‍ ഇട്ടിരുന്ന സൈക്കിള്‍ ടയര്‍ ഒരു കംബെടുത്തു തോണ്ടി എടുത്തു..
തോണ്ടാന്‍ എടുത്ത കമ്പ് ഒടിച്ചു ഒരു കഷ്ണം കൈയില്‍ എടുത്തു..
ടയര്‍ ഉരുട്ടി അവന്‍ അമ്പലം ലകഷ്യമാക്കി നടന്നു...
ഉച്ച സമയമായതിനാല്‍ തിരക്കില്ല..
ഹായ്..
അമ്പലപ്പറമ്പ് നിറയെ പെട്ടിക്കടക്കാര്‍...
പല നിറങ്ങളിലുള്ള കുപ്പി വളകള്‍..കളിപ്പാട്ടങ്ങള്‍..പന്തുകള്‍..മാലകള്‍....
അവന്‍ എല്ലാം നടന്നു കണ്ടു..
കൂട്ടത്തില്‍ വട്ടുരുട്ടുമ്പോള്‍ പീ പീ എന്ന് ശബ്ദമുണ്ടാക്കാനും മറന്നില്ല...
അപ്പോള്‍ ഒരു ഐസ് കാരന്‍ സൈക്ലില്‍ മണിയടിച്ചു അതിലെ വന്നു..
കുട്ടികള്‍ അയാള്‍ക്ക് ചുറ്റും ഓടിക്കൂടി ..
ഓരോരുത്തരായി മഞ്ഞ,ചുവപ്പ്,വെള്ള നിറങ്ങളിലുള്ള കോലില്‍ കുത്തിനിര്‍ത്തിയ തണുത്ത ഐസ് നുണഞ്ഞു അവനെ കടന്നു പോയി...
അവനും ഒരു ഐസ് മിട്ടായി വാങ്ങണം എന്ന് തോന്നി..
ഒന്നുമില്ലെന്ന് അറിയാമെങ്കിലും വെറുതെ ട്രൌസേറിന്റെ പോക്കറ്റില്‍ കൈകള്‍ പരതി...
തുന്നല്‍ വിട്ട പോക്കെടിന്റെവശങ്ങളിലൂടെ കൈകള്‍ പുറത്തു വന്നു..
പെട്ടെന്നാണ് അവനു സംശയം തോന്നിയത്..
വേറെ എവിടെയെങ്കിലും കീറിയിട്ടുണ്ടാകുമോ?
അപ്പുറത്തെ ആളില്ലാത്ത ഒരു മരച്ചുവട്ടില്‍ മാറിനിന്നു അവന്‍ ട്രൌസര്‍ പരിശോധിച്ചു..
ഹോ.. സമാധാനം..വേറെ എങ്ങും കീറിയിട്ടില്ല..
അപ്പോഴും ഒരു ഐസ് മിട്ടായി വേണമെന്ന് അവന്‍റെ പൊരിവെയിലില്‍ വിയര്‍ത്ത ശരീരത്തിനുള്ളില്‍ ഇരുന്നു ഇളം മനസ്സ് ആഗ്രഹിച്ചു..
അവന്‍റെ ഇങ്ഗിതം മനസ്സിലാക്കിയതുപോലെ സൈക്കിള്‍ കാരന്‍ അവനെ കൈകാട്ടി വിളിച്ചു..
നീ പോയി ഒരു കെട്ട് ബീഡി വാങ്ങി വാ..
പോക്കറ്റില്‍ നിന്നും ഒരു തുട്ടെടുത്തു കൊടുത്തു അയാള്‍ പറഞ്ഞു..
അവന്‍ അത് വാങ്ങി വട്ടുരുട്ടി നേരെ കടയിലെക്കോടി..
വാങ്ങികൊടുത്ത ബീടിക്കെട്ടിനു പകരം അയാള്‍ അവനൊരു ഐസ് മിട്ടായി കൊടുത്തു.
വെയിലേറ്റു കരുവാളിച്ച മുഖം ഒരു നിമിഷം കൊണ്ട് സന്തോഷത്താല്‍ ചുമന്നു തുടുത്തു..
അത് കണ്ടിട്ടാവണം അപ്പുറത്തിരുന്ന ഒരു തമിഴ് മിട്ടായി വില്പ്പനക്കാരി അവനു ഒരു മിട്ടായി കൊടുത്തു..
വെളുത്ത ചോക്കില്‍ നീളതിലായി നിറങ്ങള്‍ പൂശിയ മിട്ടായി..
അവന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവര്‍ പറയുന്നത് കേട്ടു..
പാവം തെണ്ടി ചെക്കന്‍..
ദീപാരാധനക്ക് ആളുകള്‍ വന്നു തുടങ്ങി..
ഇടക്കൊരു തവണ വട്ടുരുണ്ട് പോയതെടുക്കുമ്പോള്‍ ഒരു മാന്ന്യന്‍ ആക്രോശിച്ചു..
മാറി നിക്കെടാ തെണ്ടി ചെക്കാ..
കുട്ടികള്‍ അവരുടെ അച്ഛനമ്മമാരുടെ കൂടെ മിന്നുന്ന ഉടുപ്പൊക്കെ ഇട്ടു വന്നു കൈനിറയെ കളിപ്പാട്ടങ്ങളുമായി മടങ്ങുന്നത് അവന്‍ നോക്കി നിന്നു..
എവിടെയാണ് എന്‍റെ അച്ഛനുമമ്മയും?
അന്നാദ്യമായി അവന്‍ അതോര്‍തെടുക്കാന്‍ ശ്രമിച്ചു..
ഓര്‍മകളില്‍ അവ്യക്തമായി ഒരു ചെറു കുടില്‍ തെളിഞ്ഞു..
കുടിലിനരികിലായി ആര്‍ത്തിരമ്പുന്ന കടലും..
കുടിലിനുള്ളില്‍ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിരുന്ന സ്ത്രീ ആയിരിക്കണം അമ്മ..
പുറത്തുനിന്നു വലിയ ശബ്ദത്തില്‍ അലറുന്ന ആളായിരുന്നിരിക്കണം അച്ഛന്‍..
ഒരു ദിവസം തന്നെ കരയിലിരുത്തി കടലിലേക്കിറങ്ങി പോകുന്ന സ്ത്രീ രൂപം അവന്‍റെ ഓര്‍മയിലുണ്ട്..
പിന്നെ ആരോ കൂട്ടിക്കൊണ്ടുപോയി ..
ഒരു കുടിലില്‍ താമസിപ്പിച്ചു...
അവിടെനിന്നും വൈകാതെ പുറത്തായി..
പിന്നെ നടന്നു..
ഒടുവില്‍ വിശന്നു ചെന്ന തനിക്കു ചോറും,കിടക്കാന്‍ പായും തന്ന സ്ഥലത്താണ് ഇപ്പോള്‍..
അവിടുത്തെ പണികള്‍ ചെയ്യണം..
വെള്ളം കോരണം,പശുക്കുട്ടിയെ കുളിപ്പിക്കണം,മാറ്റി കെട്ടണം,മീര മോളെ സ്കൂളില്‍ കൊണ്ട് പോണം,കൊണ്ട് വരണം,അവള്‍ക്കും,അച്ഛനും ഉച്ചക്ക് ചോറ് കൊണ്ടുക്കൊടുക്കണം..അങ്ങനെ അങ്ങനെ..
എന്നാലും അവനു സന്തോഷായി..
നിറയെ ഭക്ഷണം കിട്ടും..
അപ്പോഴാണ്‌ അമ്പലത്തിലേക്ക് മീരമോളും,അച്ഛനും,അമ്മയും വരുന്നത് കണ്ടത്..
മീരമോളുടെ അമ്മ അവനെ കണ്ടതും ദേഷ്യത്തോടെ പറഞ്ഞു..
എടാ..എത്ര നേരായി നീ പോന്നിട്ട്..ചെല്ല്..ചെന്ന് കിടാവിനെ അഴിച്ചു തൊഴുത്തില്‍ കെട്ട്..പിന്നെ അരിയാട്ടാനുണ്ട്..വേഗം ചെല്ല്..
അവന്‍ തലയാട്ടി..
മീരമോളും,അച്ഛനും,അമ്മയും അമ്പലത്തിനകത്തേക്ക് പോയി..
അപ്പോള്‍ അടുത്ത് ഇതെല്ലാം കേട്ട് നിന്ന ഒരു കടക്കാരന്‍ വാത്സലല്യ പൂര്‍വ്വം ചോദിച്ചു..
എന്താ മോന്‍റെ പേര്?
അവന്‍ വിടര്‍ന്ന കണ്ണുകളോടെ അയാളെ നോക്കി..
ഇത്രയും നാളുകളായിട്ടും ആരും അവനെ ഇത്ര സ്നേഹത്തോടെ വിളിച്ചിട്ടില്ല..
മീരമോളെ അങ്ങനെ വിളിക്കുമ്പോള്‍ ഒരു തവണ എങ്കിലും തന്നെ മോനെ എന്നൊന്ന് ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ അവന്‍ ആഗ്രഹിച്ചിട്ടുണ്ട്..
എന്താ പേര്?
അയാള്‍ വീണ്ടും ചോദിച്ചു..
അവന്‍ ഓര്‍ത്തു..എന്താ എന്‍റെ പേര്?
എടാ,പോടാ,വാടാ എന്നൊക്കെയാണ് എല്ലാരും വിളിക്കുന്നത്‌..
ഇതിനിടയില്‍ തനിക്കൊരു പേരുണ്ടോ എന്നുപോലും അവന്‍ ഓര്‍ത്തിട്ടില്ല..
പെട്ടെന്നാണ് മിട്ടായി തന്ന തമിഴത്തി പറഞ്ഞത് അവന്‍ ഓര്‍ത്തത്‌..പാവം തെണ്ടി ചെക്കന്‍...
അവന്‍ അയാളോട് പറഞ്ഞു..
തെണ്ടി ചെക്കന്‍...
ഇത്രയും പറഞ്ഞു വീണ്ടും വട്ടുരുട്ടി അവന്‍ മീരമോളുടെ വീട്ടിലേക്കോടി..
അവിടെ അവനായി കാത്തിരിക്കുന്ന ജോലികള്‍ തീര്‍ക്കാന്‍..
പീ പീ എന്ന ശബ്ദത്തിന്‍റെ കൂടെ ,തനിക്കു വീണു കിട്ടിയ പുതിയ പേരും ഇടയ്ക്കിടെ ആവര്‍ത്തിച്ചു..
തെണ്ടി ചെക്കന്‍..

Sunday, January 16, 2011

ജാലകം


പാതി തുറന്നിട്ട ജാലകപ്പാളിയിലൂടെ ഒരു തെന്നല്‍ ഒഴുകിയെത്തി..
പാറിപ്പറന്ന അളകങ്ങള്‍ മാടി ഒതുക്കി..
വിടര്‍ന്ന കണ്ണുകള്‍ വഴിയോര കാഴ്ചകളില്‍ ഉടക്കി നിന്നു..
ഉച്ചത്തില്‍ കൂവി അകലെ ഒരു തീവണ്ടി കടന്നുപോയി..
കൈവീശി ഞാനും അതിലെ യാത്രക്കാര്‍ക്കാശംസകള്‍ നേര്‍ന്നു...
അവരാരും കണ്ടില്ല എങ്കിലും..
മുറ്റത്തു പൂത്ത്‌ നിന്ന പവിഴമല്ലിയപ്പോള്‍ ഒരുപിടി പൂക്കള്‍ പൊഴിച്ച് മന്ദഹസിച്ചു ..
ഉദയാര്‍ക്ക കിരണങ്ങള്‍ അഴിവാതിലിലൂടെ അരിച്ചിറങ്ങി..
പാല്‍ക്കാരനും,പത്രക്കാരനും പതിവുപോലെ ജോലി കഴിച്ചു സൈക്കിള്‍ മണിയുതിര്‍ത്തു കടന്നുപോയി...
കാക്കകള്‍ കരയും മുന്‍പേ അമ്മ മുറ്റം തൂത്തുവാരി..തളിച്ച്..തുളസിക്ക് നീര്‍ കൊടുത്തു..
സ്കൂള്‍ ബസുകള്‍ ഓരോന്നായി നിരത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു..
വഴിയില്‍ തിരക്ക് കൂടുകയാണ്..ബഹളങ്ങളും..
പാവയ്ക്കാ,വെണ്ടയ്ക്ക,കത്രിക്ക,അങ്ങിനെ പഴം,പച്ചക്കറി വില്‍പ്പനക്കാരനും കടന്നുപോയി...
ഒരു ചീര വില്പ്പനക്കാരി തമിഴത്തി മുറുക്കാന്‍ നീട്ടി തുപ്പി പടിവാതിലില്‍ വന്നു മുട്ടി..
അമ്മ വേണ്ടെന്നു ആംഗ്യം കാണിച്ചു ..
അവളും കുണുങ്ങി കുണുങ്ങി ഒച്ചവെച്ചു നടന്നു നീങ്ങി..
പോകുന്നതിനിടയില്‍ ജനല്പ്പാളിയിലേക്ക് നോക്കി കൈവീശാന്‍ അവള്‍ മറന്നില്ല..
സന്തോഷത്തോടെ ഞാനും കൈകള്‍ ആഞ്ഞു വീശി...
അമ്മ എനിക്കുള്ള കാപ്പിയുമായി മുറിയിലേക്ക് വന്നു..
മുറ്റത്തു സ്കൂട്ടെര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ അച്ഛന്‍ ജോലിക്ക് പോകുന്നെന്നു മനസ്സിലായി..
പണ്ടൊക്കെ രാവിലെ തന്നെ വന്നു കണ്ടു യാത്ര പറഞ്ഞിട്ടേ അച്ഛന്‍ പോകുമായിരുന്നുള്ളൂ..
അത് പിന്നെ ഉമ്മറ പടിയിലെ ഒച്ച മാത്രമായി..
അവസാനം അതും നിലച്ചു..
എല്ലാവര്‍ക്കും ഞാനൊരു ബാധ്യതയായോ/തന്‍റെ പ്രായത്തിലുള്ള പെങ്കുട്ടികള്‍ക്കൊക്കെ കുട്ടികളായി..കുടുംബമായി..
താനിപ്പോഴും ഒരു പരാശ്രയ ജീവിയായി മാറിയതിന്‍ ദുഃഖം അവരിലും സന്തോഷം മരവിക്കാന്‍ കാരണമായി ...
പതിവ് തെറ്റാതെ അമ്മ ബക്കറ്റില്‍ ചൂട് വെള്ളവുമായി വന്നു..
എന്നെ കുളിപ്പിക്കാന്‍..വസ്ത്രങ്ങള്‍ മാറ്റി..
പുതിയവ ഉടുപ്പിക്കുമ്പോള്‍ എന്നും എന്തിനോ അമ്മയുടെ കണ്ണുകള്‍ നിറയും..
നേരത്തെ എന്തിനാണ് അമ്മ കരയുന്നതെന്ന് ചോദിക്കുമായിരുന്നു..
എന്‍റെ കാലം കഴിഞ്ഞാല്‍ ഇതൊക്കെ ആര് ചെയ്യും എന്നാ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിശബ്ദയായി..
ഒരു നെടുവീര്‍പ്പോടെ അമ്മ മുറി വിട്ടു പുറത്തിറങ്ങി..
തളര്‍ന്ന കാലുകള്‍ അനക്കുവാന്‍ വയ്യാതെ നിരങ്ങി നിരങ്ങി ഞാനും ജാലകതിനരികിലെക്ക്..
തുറന്നിട്ട ജനല്‍ ഇന്നെന്‍റെ ലോകമാണ്..
ഈ ഭൂമി തന്‍ സൌന്ദര്യം മുഴുവനും എന്‍റെ മുന്നില്‍ ഒരു ജാലകകാഴ്ചയില്‍ ഒതുങ്ങുന്നു..
ഒരു വീല്‍ ചെയര്‍ കിട്ടിയെങ്കില്‍...
അത് തള്ളുവാന്‍,എന്നെ ഈ ലോകം ഒന്ന് ചുറ്റിനടന്നു കാണിക്കുവാന്‍ ഒരു തോഴി എന്നരികെ എത്തിയെങ്കില്‍...
വൃഥാ മോഹിച്ചു പോകുന്നു പലപ്പോഴും...
ഒടുവില്‍ ഈ ജാലകത്തെ ഞാന്‍ ജീവനേക്കാള്‍ സ്നേഹിച്ചു പോകുന്നു.......

Thursday, January 13, 2011

സോമരസത്തിന്‍ ഇന്ദ്രജാലം...


കണ്ടു ഞാന്‍ ഇന്നലെ വാര്‍തിങ്കള്‍ പോലുള്ള സുന്ദര മുഖം
പാല്‍നിലാവ് പരത്തി ഒഴുകുന്ന പുഞ്ചിരി എന്റെ മനസ്സിന്‍ കുളിര്‍ തെന്നലായി
വടിവൊത്ത ദേഹവും,നല്ല പെരുമാറ്റവും.
ആരിലും മതിയായ സ്നേഹവും മതിപ്പും ഉണര്‍ത്തുന്ന ആ ഒരാള്‍ എന്‍റെ മനം കവര്‍ന്നു
എന്തെന്നറിയില്ല ഏവരും സമ്മതം നല്‍കി
അത്യഘോഷ പൂര്‍വ്വം മംഗളം മംഗല്യം....
സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന കണ്ണുമായ് കാത്തിരിക്കും
കാമിനിക്ക് മുന്നില്‍ ആടുന്ന കോമരമായ് നില്‍ക്കുന്നിതാ നവ വരന്‍...
സ്ഥബ്ധയായ് ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി...
എവിടുന്നോ ഭയം ഇരച്ചു കയറി മനസ്സില്‍....
നാളിതുവരെ കണ്ട സുന്ദരമുഖം വിയര്‍പ്പില്‍ മുങ്ങി...
കണ്ണുകള്‍ ചുവന്ന തടാകങ്ങള്‍ പോലെ ..
നോട്ടം ഉറക്കുന്നില്ല...ചുണ്ടുകള്‍ എന്തോ പുലമ്പുന്നു...
രൂക്ഷ ഗന്ധം മുറിയില്‍ ചന്ദനത്തിരിയുടെ ഗന്ധത്തിനു മീതെ പ്രസരിക്കുന്നു....
കസവുടയാട അഴിഞ്ഞു പാതി നഗ്നമായ ദേഹം ...
സില്‍ക്ക് ജുബ്ബയോ വിയര്‍പ്പില്‍ കുതിര്‍ന്നു പോയി.
അന്ധനെപോലെ വായുവില്‍ കൈകള്‍ വീശി പരതുന്നു എന്തിനോ ....
ഓര്‍മയില്‍ തെളിയാത്ത മുഖം കണ്ടപ്പോള്‍ അതിസൂക്ഷ്മമായ് ഉറ്റുനോക്കി ആക്രോശിച്ചു എന്നോട് പുറത്തുപോകാന്‍....
ഒരു നിമിഷത്തിന്‍ മരവിപ്പില്‍ നിന്നുനര്ന്നെനീട്ടു കാലുകള്‍ അതിദ്രുതം ഇരുട്ടിലെക്കോടി...
പിന്നില്‍ നിന്നെന്തൊക്കെയോ അപസ്വരങ്ങള്‍...
തിരിഞ്ഞു നോക്കിയില്ല...
കാലുകള്‍ മുന്നോട്ടു ചലിച്ചു കൊണ്ടിരുന്നു...
ഒടുവില്‍ തളര്‍ന്നു ഏതോ പെരുവഴിയില്‍ ബോധ രഹിതയായ് വീണു...
അന്ന് വീണത്‌ ശരീരമല്ല ,സ്വന്തം സ്വപ്നങ്ങളായിരുന്നു, മോഹങ്ങളായിരുന്നു,ജീവിതമായിരുന്നു....
ആത്മാവ് നഷ്ടപ്പെട്ട ജഡമായി ജീവിക്കുന്നതോ സ്ത്രീ ജന്മം.?

Monday, January 10, 2011

വാര്‍ധക്യം


ജരാ നര ബാധിച്ച കായം തളരുന്നു,
മനസ്സും മറവികള്‍ വന്നു മൂടി മേഘാവൃത വിഹായസ്സു പോലെ ..
കൂട്ടിനോരോരോ അസുഖങ്ങള്‍ മാത്രം ബാക്കിയായി..
പരസ്സഹായം ഏറ്റം വേണ്ടുന്ന മാത്രയില്‍ ആഗ്രഹിച്ചു പോകുന്നു യുവത്വം വീണ്ടും...
പണ്ട് പാടിയ പാട്ടിന്‍ ശീലുകള്‍ മറന്നു ..
നടന്ന പാട വരമ്ബുകലെന്ഗോ പോയ്‌ മറഞ്ഞു ..
മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച കൌമാര കാമിനി മരണത്തിന്‍ മന്ച്ചലേരി അജ്ഞാത ലോകത്തേക്ക് വിട വാങ്ങി ..
താരാട്ടു പാടി ഉറക്കി ,പിച്ച വെക്കാന്‍ പഠിപ്പിച്ച മക്കളോ ദൂരെ ലൌകിക സുഖങ്ങള്‍ തേടി യാത്രയായി..
ഏകാന്തതയില്‍ തുറന്നിരിക്കുന്ന കണ്ണുകളില്‍ പ്രതീക്ഷകളില്ല,മോഹങ്ങളില്ല,അസ്തിത്വമില്ല ...
വരണ്ട വിരക്തി മാത്രം..
വിരക്തിയില്‍ നിന്നുയിര്‍തെഴുന്നെട്ട മരവിപ്പ് മാത്രം..
ഇനിയെത്ര നാള്‍,ആര്‍ക്കുവേണ്ടി ,ഈ രോഗാതുരമായ വിഴുപ്പു ഭാണ്ഡം ,ചുമന്നു ആത്മാവ് തളരേണം?
മതിയാവോളം ജീവിച്ചു മരിച്ചവര്‍ ഇവിടെ ഇല്ല..
കൊതി തീരും വരെ ജീവിച്ചു മരിച്ചവര്‍ ഇവിടെ ഇല്ല..
ആകെ ഉള്ളത് ജീവിതം മടുത്തു മരണം എന്നാ മരീചികക്കുമപ്പുരം വരാനിരിക്കുന്ന സുന്ദര ലോകമെന്ന മിഥ്യ സ്വപ്നം കണ്ടിരിക്കുന്നവര്‍ മാത്രം..
വലിച്ചെറിഞ്ഞു ഉടച്ചു കളയുവാന്‍ ആഗ്രഹിച്ചു പോകുന്നു ചിലര്‍ ഈ ശരീരത്തെ...
ചിലരാകട്ടെ സ്വയം നശിപ്പിച്ചു സ്വന്തം ആത്മാവിനെ തന്നെ ഹോമിക്കുന്നിവിടെ..
എല്ലാം മായ ,എല്ലാം വെറും തോന്നല്‍ ഒരു വെറും സ്വപ്നം എന്നാ തിരിച്ചറിവില്‍ ജീവിക്കുന്നവരോ പുഞ്ചിരിക്കുന്നു ...
അതും ഒരു മുഖംമൂടി...