Friday, December 23, 2011

ഉപദേശങ്ങള്‍

ഓരോ തവണയും മുതുകത്ത് നീരുമായി അവള്‍ വരുമ്പോള്‍ അമ്മ ആശ്വസിപ്പിക്കും..നമ്മള്‍ പെണ്ണുങ്ങള്‍ ഇതൊക്കെ സഹിക്കണം മോളെ..വിധിയാണ്..തടുക്കുവാനാകില്ല..കല്ലുപ്പിട്ട ചൂടുവെള്ളം ആവി പിടിച്ചു തിരുംമുമ്പോള്‍ അമ്മ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു..ഉള്ളതെല്ലാം വിറ്റു പെറുക്കി ആണ് നിന്നെ കെട്ടിച്ചയച്ചത്..ചക്ക ആണെങ്കില്‍ തുന്നി നോക്കാം..മനുഷ്യന്‍റെ മനസ്സ് തുറന്നു നോക്കാന്‍ പറ്റില്ലല്ലോ..എന്‍റെ കുഞ്ഞിനെ ഞാന്‍ പോന്നു പോലെ വളര്‍ത്തിയത് വല്ലവനും തല്ലി ചതക്കാന്‍ ആണല്ലോ ദൈവമേ...ഒടുവില്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ട് അവര്‍ എഴുന്നേറ്റു പോകും..

രണ്ടു ദിവസം കഴിഞ്ഞു ഒന്നുമറിയാത്ത പോലെ അയാള്‍ കയറി വരും..അപ്പോഴൊക്കെ അമ്മ സ്നേഹത്തോടെ അയാളോട് പറഞ്ഞു നോക്കി...എന്‍റെ മോളെ ഉപദ്രവിക്കല്ലേ മോനെ....അവള്‍ക്കു തല്ലു കൊള്ളാന്‍ ഇനി ആവതില്ല...കൈയിലിരുന്ന സിഗരറ്റ് ആഞ്ഞു ഊതി പുക വിട്ട് അയാള്‍ ഒന്നും മിണ്ടാതെ ബലിഷ്ടമായ ചുവടുകളോടെ പുറത്തേക്കിറങ്ങും..ബാഗും തൂക്കി പുറകെ ഇറങ്ങുവാന്‍ അമ്മ അപ്പോഴേക്കും അവളെ സജ്ജമാക്കിയിരിക്കും.. ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞു മൂലയ്ക്ക് കുത്തി ഇരുന്ന അവളെ ആണൊരുത്തന്‍ തുണക്ക് ഇല്ലെങ്കിലത്തെ ഭീകര അവസ്ഥ പറഞ്ഞു മനസ്സിലാക്കി അവളെ എങ്ങനെയെങ്കിലും അയാളുടെ കൂടെ പറഞ്ഞു വിടും..പോകുമ്പോഴെല്ലാം അമ്മയുടെ കൈയിലെ ചിട്ടി പിടിച്ച കാശ്,ഒരു തരി പൊന്ന് അങ്ങനെ എന്തെങ്കിലുമൊക്കെ അയാള്‍ അവളോട്‌ പറഞ്ഞു കൈക്കലാക്കി..ഇത്തവണ ഒന്നും കൊടുക്കുവാന്‍ അമ്മയുടെ പക്കല്‍ ഉണ്ടായിരുന്നില്ല..അയാള്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്‍റെ  കയര്‍ അഴിച്ചു..അവള്‍ അമ്മയെ നോക്കി...അമ്മ നെടുവീര്‍പ്പ് ഉതിര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല...അമ്മയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ആ പശു...


രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവള്‍ക്കു നാട്ടില്‍ നിന്നും ഒരു അടുത്ത വീട്ടിലേക്കു വിളി വന്നു..അമ്മക്ക് കൂടുതലാണ്..എന്തുപറ്റി എന്ന് ചോദിക്കുന്നതിനു മുന്‍പേ ഉത്തരം വന്നു..അടുത്ത പാറ മടയില്‍ പണിക്കു പോയതാണ്..കാല്‍ വഴുതി വീണു..ചെറിയമ്മയുടെ വീട്ടില്‍ ആയിരുന്നു..ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ട്...

അവള്‍ ആരോടൊക്കെയോ കടം വാങ്ങി അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...അവളുടെ അവസ്ഥ അറിയാവുന്ന ബന്ധുക്കള്‍ അവളെ ആശ്വസിപ്പിച്ചു..എങ്കിലും അവളില്‍ നിന്നും ആ കുറ്റബോധം മാറിയില്ല..അന്ന് രാത്രിയും അയാള്‍ നന്നായി മദ്യപിച്ചു അവളെ ഉപദ്രവിക്കുവാന്‍ എത്തി..അവള്‍ക്കു എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു..ഉപദേശിക്കുവാന്‍ ഇനി അമ്മയില്ല...അവള്‍ സംഹാര രുദ്ര ആയി..എനിക്കിനി ഇങ്ങനെ ഒരു ആണിന്‍റെ തുണ വേണ്ട...ഇത് തുണയല്ല... നാശമാണ്..ഇനിയൊന്നും നശിക്കുവാനില്ല...എനിക്കിനി ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജയില്‍ ..അവള്‍ പുലമ്പി കൊണ്ടിരുന്നു....അയാള്‍ ഓടി അപ്രത്യക്ഷനാകും വരെ....

Friday, December 16, 2011

അബദ്ധം

അന്ന് നല്ല മഴ ഉണ്ടായിരുന്നു...കുട പിടിച്ചിരുന്നെങ്കിലും ദേഹം മുഴുവന്‍ നനഞ്ഞു..ഇനി ഈ വേഷത്തില്‍ എങ്ങനെയാണു കല്യാണ വീട്ടില്‍ ചെന്ന് കയറുക??മുഖത്തു തേച്ചു പിടിപ്പിച്ച ചായക്കൂട്ടുകള്‍ ഇളകി ഒഴുകി ....ബോഡി ഫിറ്റില്‍ തയ്പ്പിചെടുത്ത പുതിയ ചുരിദാര്‍ ഇറുകെ ഒട്ടിച്ചേര്‍ന്നു ...ലെഗ്ഗിന്‍സ് ലെഗില്‍ തുണി ഒന്നും ഇല്ലെന്ന രീതിയിലും....സാരമില്ല ഹിന്ദി സിനിമയില്‍ നായിക എത്ര സെക്സി ആയി അഭിനയിക്കുന്നു....എന്തിനു മലയാളത്തില്‍ പോലും നായികമാര്‍ ഇല്ലേ??ഇങ്ങനെ ചിന്തിച്ചു പോകുന്ന വഴി ഒന്ന് രണ്ടു സ്ത്രീകള്‍ അവളെ അവജ്ഞയോടെ തുറിച്ചു നോക്കി..ഹും..കിഴവികള്‍ക്ക് അസൂയയാണ്..അവള്‍ മനസ്സില്‍ പറഞ്ഞു...എതിരെ വന്ന ഒരു പൂവാലന്‍ നീട്ടി ശൂളമടിച്ചു....അയാള്‍ തന്നില്‍ ആകൃഷ്ടനായെന്നു അഭിമാനത്തോടെ അവള്‍ ഓര്‍ത്തു.. വീണ്ടും എതിരെ വന്ന രണ്ടു ചെറുപ്പക്കാര്‍ അവളെ ഇമ വെട്ടാതെ നോക്കി...അവള്‍ വീണ്ടും അഭിമാനത്താല്‍ തല ഉയര്‍ത്തി നടന്നു..അവര്‍ പരസ്പരം പറഞ്ഞതെന്താണെന്ന് അവള്‍ കേട്ടില്ല...ഇതൊക്കെ കയറും പൊട്ടിച്ചു എവിടുന്നു വരുന്നെടെ??ഒരുത്തന്‍ മറ്റവനോടു ചോദിച്ചു..പോക്ക് കേസാടെ.. വിട്ടുകള...ചോദിക്കാനും പറയാനും വീട്ടില്‍ ആരും കാണത്തില്ല..അല്ലെങ്കില്‍ തന്തേം തള്ളേം ഇതിലപ്പുരമായിരിക്കും..അവര്‍ ഉറക്കെ ചിരിച്ചു...

പണ്ട് പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണ്...ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍..വര്ഷം എത്ര കഴിഞ്ഞു..പിന്നീടു വെവ്വേറെ കോളേജില്‍ ആയിരുന്നു..ഇപ്പോള്‍ കല്യാണക്കുറി കിട്ടിയപ്പോഴാണ് അവളെ ഓര്‍ക്കുന്നത് പോലും..അത്ഭുതമായിരുന്നു...ഇപ്പോഴും അവള്‍ തന്നെ ഓര്‍ക്കുന്നെന്നോ??അതുകൊണ്ടാണ് പോകാം എന്ന് വെച്ചത്...കല്യാണം അകലെ ഏതോ അമ്പലത്തില്‍ വെച്ചാണ്..പാര്‍ട്ടിക്കാണ് ക്ഷണം..മഴ അല്‍പ്പം ശമിച്ചിരിക്കുന്നു..വീട്ടില്‍ വെച്ചാണ് പാര്‍ട്ടി..അവള്‍ വഴിയില്‍ കണ്ട ഒന്ന് രണ്ടു പേരോട് വീട് ചോദിച്ചു ....കല്യാണ വീടെന്നു ചോദിച്ചപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി..അവര്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ നടന്നു...തനി നാട്ടിന്‍പുറം..കുന്നുകളും,കുണ്ടുകളും നിറഞ്ഞ സ്ഥലം...മഴ പെയ്തു വഴി എല്ലാം ചളിപിളി ആയിക്കിടക്കുന്നു....വില കൂടിയ ചെരുപ്പ് ഊരി കൈയില്‍ പിടിച്ചാണ് അവള്‍ നടന്നത്...കല്യാണ വീട്ടില്‍ നിന്നും വരുന്ന ആളുകള്‍ അവളെ വിചിത്ര ജീവിയെ എന്ന പോലെ നോക്കി...ചിലര്‍ അടക്കി ചിരിച്ചു..മൊത്തത്തില്‍ നിഴലടിക്കുന്ന ഫാഷന്‍ ഉടുപ്പിട്ട് ഒരു പരിഷ്ക്കാരി പെണ്ണ്...ഇരുകിപ്പിടിച്ച ഉടുപ്പ് കണ്ടു പല സ്ത്രീകളും ചൂളിപ്പോയി.. അവള്‍ അപ്പോഴും അഭിമാന പുളകിതയായി..

പട്ടണത്തില്‍ നിന്നും വന്ന പരിഷ്ക്കാരി പെണ്ണിനെ വീട്ടുകാര്‍ സ്വീകരിച്ചു..അകത്തെ ജനാലയില്‍ കൂടിയും,പുറത്തെ അലങ്കരിച്ച പന്തലിനുള്ളില്‍ നിന്നുമെല്ലാം കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു... മഴ അലങ്കോലപ്പെടുത്തിയതിനാല്‍ പാര്‍ട്ടി നേരത്തെ കഴിഞ്ഞു വധൂവരന്മാര്‍ അകത്തു മുറിയില്‍ റസ്റ്റ്‌ എടുക്കുകയായിരുന്നു..ആരോ അവള്‍ക്കു കഴിക്കുവാന്‍ മസാല ദോശയും,വടയും,പായസവും എല്ലാം നല്‍കി..നല്ല വിശപ്പുണ്ടായിരുന്നു..എല്ലാ വിഭവങ്ങളും കഴിച്ചു..ഇടയ്ക്കു അവള്‍ പെണ്‍കുട്ടിയെ കണ്ടില്ലല്ലോ എന്ന് അന്വേഷിക്കുകയും ചെയ്തു...വധു വേഷം മാറി ഇപ്പോള്‍ വരും എന്ന് ആരോ പറഞ്ഞു...ഒടുവില്‍ കൈ കഴുകി ഉമ്മരത്തെത്തിയപ്പോള്‍ അവള്‍ വീണ്ടും സംശയത്തോടെ ചോദിച്ചു..അപ്പോള്‍  ചെറുക്കന്റെ വീട്ടിലെക്കല്ലേ കല്യാണം കഴിഞ്ഞു പോകേണ്ടത്..ചോദ്യത്തില്‍ എന്തോ പന്തികേട്‌ തോന്നിയ സ്ത്രീ അവളെ തുറിച്ചു നോക്കി..ഇതല്ലേ ചെറുക്കന്റെ വീട്..അവര്‍ മറുപടി പറഞ്ഞു..അപ്പോള്‍ സൌമ്യയുടെ വീടല്ലേ ഇത്??സൌമ്യയോ??അവര്‍ നെറ്റി ചുളിച്ചു..പെണ്‍കുട്ടിയുടെ പേര് ജിഷ എന്നാണ്..ഇത് കേട്ടുനിന്ന മറ്റൊരു സ്ത്രീ പെട്ടെന്ന് പറഞ്ഞു..അയ്യോ അത് ഈ വീടല്ല..സൌമ്യയുടെ വീട് കുറച്ചുകൂടി മുന്നോട്ടു പോണം...അതിന്റെ കല്യാണം കഴിഞ്ഞിട്ട് നാല് ദിവസമായല്ലോ..ഇന്ന് കൂട്ടിക്കൊണ്ടു വരുന്ന ദിവസമാണ് അവര്‍ പാര്‍ട്ടി വെച്ചത്..തനിക്കു പറ്റിയ അബദ്ധം അപ്പോഴാണ്‌ അവള്‍ക്കു മനസ്സിലായത്‌..കല്യാണ വീട് ഏതെന്നാണ് എല്ലാവരോടും താന്‍ തിരക്കിയത്..ഒരു വിധത്തില്‍ അവള്‍ അവിടെ നിന്നും ഇറങ്ങി...പിന്നില്‍ നിന്നും അടക്കി പിടിച്ച ചിരികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു...ആരോ ഉറക്കെ പറഞ്ഞു..വീട് തെറ്റി വന്നതാ...എന്നാലെന്താ നല്ലൊരു പാര്‍ട്ടി കൂടിയല്ലോ..