Saturday, February 19, 2011

തെരുവിലെ ഒരു അമ്മ







ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അരികിലൂടെ അവന്‍റെ കൈയും പിടിച്ചു നടക്കുമ്പോള്‍ ഒരു സ്വപ്നതിലെന്നപോലെയയിരുന്നു ഞങ്ങള്‍ രണ്ടുപേരും.
പുറമേ നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല
നിരത്തിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളൊന്നും ഞങ്ങളെ അലോസരപ്പെടുത്തിയില്ല
എതിരെ വരുന്നവരും ഞങ്ങളെ ശ്രദ്ധിച്ചില്ല എല്ലാവരും തിരക്കിലാണ്.
ആര്‍ക്കും ആരെയും ശ്രദ്ധിക്കുവാന്‍ നേരമില്ല
എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലാണ്...
ഞാന്‍ ഈ നഗരത്തിലെതിയിട്ടു ദിവസങ്ങളെ
ആയിട്ടുള്ളൂ
സീമന്ത രേഖയില്‍ സിന്ദൂരം വീണു തുടങ്ങിയ ദിവസങ്ങള്‍
കണ്ണില്‍ കാണുന്നതെന്തിനും വല്ലാത്ത മനോഹാരിത..
നിറങ്ങള്‍ക്ക് കൂടുതല്‍ അഴക്‌ .
.പുലരിക്കു ഇതുവരെ ഇല്ലാത്ത ഭംഗിയും,തെളിമയും..
വീശുന്ന
കാറ്റിനുമുണ്ടോ സുഗന്ധം??


മനസ്സിലും മേനിയിലും സന്തോഷം പൂത്തുലഞ്ഞ ദിവസങ്ങള്‍..
.താമസിക്കുവാന്‍ ഒരു നല്ല വീട് കിട്ടാത്തത് ഇതിനിടയിലും ഒരു കല്ലുകടിയായി.
.ഒടുവില്‍ ഇടുങ്ങിയ ഒരു തെരുവിന്‍റെ ഓരത്ത് ഒരു ചെറിയ വീട് തരപ്പെട്ടു.
.സന്ധ്യായപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങുവാന്‍ പുതിയ ഗൃഹനാഥന്‍ പുറത്തുപോയി..
ചെറുതെങ്കിലും ഒരു വീട് കിട്ടിയതിന്‍റെ സന്തോഷം മനസ്സിലുണ്ടായിരുന്നു.
.പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ സൈക്ലുകള്‍ മണിയുതിര്‍ത്തു കടന്നുപോയി..
കഴുത
ചാണകം മണക്കുന്ന നിരത്തിലൂടെ എനിക്കറിയാത്ത ഭാഷയില്‍ നിരവധി ആളുകള്‍ ഒച്ചവെച്ചു നീങ്ങി.
.ഒറ്റയ്ക്ക് കാഴ്ചകള്‍ കണ്ടു നില്‍ക്കുവാന്‍ ഭയമൊന്നും തോന്നിയില്ല..
.ക്രമേണ തിരക്ക് കുറഞ്ഞു വന്നു...
എതിര്‍ വശത്ത് രണ്ടു പേര്‍ കൈക്കുഞ്ഞുങ്ങളുമായി മരച്ചുവട്ടില്‍ വന്നിരുന്നു..
കാഴ്ചയില്‍ ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രണ്ടുപേര്‍.
.സ്ത്രീ ഇടയ്ക്കിടെ കരയുന്ന കുഞ്ഞിനു സാരിത്തലപ്പു വലിച്ചിട്ടു മുലകൊടുത്തു.
.മുതിര്‍ന്ന പെണ്‍കുഞ്ഞു കരയുന്നുണ്ടായിരുന്നു.
.അഞ്ചോ ആറോ വയസ്സ് പ്രായം തോന്നിക്കുന്ന അവള്‍ എന്നെ നോക്കി ദയനീയമായ ആ നോട്ടത്തില്‍ ഞാന്‍ വല്ലാതെയായി.
.ഇടക്കെപ്പോഴോ കൂടെ ഉണ്ടായിരുന്ന പുരുഷന്‍ എഴുന്നേറ്റു പോയി..
അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ പെണ്‍കുട്ടിയെ ദേഷ്യത്തോടെ തള്ളിമാറ്റി കൈയിലിരുന്ന സിഗരറ്റ് ആഞ്ഞാഞ്ഞു വലിച്ചു പുകയുതിര്‍ത്തു അയാള്‍ നടന്നകന്നു.
.അയാള്‍ കണ്ണില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ സ്ത്രീ തന്‍റെ സാരിയുടെ തലപ്പഴിച്ചു ഒരു പൊതിയെടുത്തു..
.വേഗം പെണ്‍കുഞ്ഞിനു നേരെ നീട്ടി ..
അവള്‍ അത് തുറന്നു എന്തോ വാരി വലിച്ചു കഴിച്ചു..
അവള്‍
അത് കഴിച്ചു തീരുന്നതിനു മുന്‍പേ ദൂരെ നിന്നെ അയാള്‍ വരുന്നത് കണ്ടു..
പെട്ടെന്ന്
ആ സ്ത്രീ കുട്ടിയുടെ കൈയില്‍ നിന്നും ഭക്ഷണ പൊതി തട്ടി എടുത്തു ചുരുട്ടിക്കൂട്ടി ദൂരേക്ക്‌ വലിച്ചെറിഞ്ഞു കളഞ്ഞു...
പെണ്‍കുട്ടി
ആര്‍ത്തിയോടെ കൈവിരലുകള്‍ നുണയുന്നത് കണ്ടു അവര്‍ സാരിത്തലപ്പുകൊണ്ട് അവളുടെ കൈകള്‍ തുടച്ചു..
അയാള്‍
അടുതെത്തി..കൂടെ മറ്റൊരു പുരുഷനുമുണ്ടായിരുന്നു...അവര്‍ എന്തൊക്കെയോ ഉച്ചതിലുച്ചതില്‍ സംസാരിച്ചു...
ഇടയ്ക്കിടെ
സ്ത്രീയുടെ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യന്‍ നിഷേധാര്‍ത്ഥത്തില്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു ..
എല്ലാം
കണ്ടു നിസ്സങ്ങതയോടെ ഇരുന്ന സ്ത്രീ കൈയിലിരുന്ന കുഞ്ഞിനെ ഉറക്കി ഒരു തുണി വിരിച്ചു നിലത്തു കിടത്തി...
കൂടെ വന്നയാള്‍ ഇടയ്ക്കിടയ്ക്ക് കുഞ്ഞു പെണ്‍കുട്ടിയെ പിടിച്ചു വലിച്ചു..
അപ്പോഴൊക്കെ
ആ സ്ത്രീ എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ട് അയാളുടെ കൈകള്‍ കുഞ്ഞില്‍ നിന്നും വിടുവിച്ചു..
ഒന്ന്
രണ്ടു തവണ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യനെ അവര്‍ തല്ലുവാന്‍ ചെന്നു..
അപ്പോള്‍ അയാള്‍ അവരുടെ മുഖത്ത് ആഞ്ഞടിച്ചു...
അവര്‍
വേച്ചുപോയി..

ഒടുവില്‍ കൂടെ വന്നയാളുടെ കൂടെ സ്ത്രീ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു..
അപ്പോഴാണ്‌
അവിടെ നടന്നത് എന്താണെന്ന് എനിക്ക് ഏകദേശം ധാരണ ഉണ്ടായത്..
അവര്‍
ഇരുട്ടില്‍ മറഞ്ഞപ്പോള്‍ ഭര്‍ത്താവെന്നു തോന്നിച്ചയാല്‍ എളിയില്‍ നിന്നും ഒരു കുപ്പി എടുത്തു ...
പെട്ടെന്നാണ്
അയാള്‍ എന്നെ കണ്ടത്...
ഇതെല്ലാം ഞാന്‍ വീക്ഷിക്കുന്നുണ്ടായിരുന്നു എന്നയാള്‍ക്ക് ബോധ്യമായി..
എന്തൊക്കെയോ
ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അയാള്‍ എനിക്ക് നേരെ കൈ വീശി...
വീണ്ടും വരുവാന്‍ ആണ്ഗ്യം കാണിച്ചപ്പോള്‍ ഞാന്‍ വേഗം പേടിച്ചു അകത്തുകയറി വാതിലടച്ചു...
തുറന്നിട്ട
ജാലകത്തിലൂടെ കര്‍ട്ടന്‍ അല്പം മാറ്റി ഞാന്‍ രംഗം വീണ്ടും വീക്ഷിച്ചു...
അയാള്‍ അവിടെ ഇരുന്നു മദ്യപിക്കുകയാണ്...
ഇടക്കെപ്പോഴോ ഉറങ്ങിക്കിടന്ന കുഞ്ഞെഴുന്നേറ്റു കരഞ്ഞു..
അപ്പോള്‍
അയാള്‍ അതിനെ തല്ലി...
കുഞ്ഞ് ഒന്നുകൂടെ ഉച്ചത്തില്‍ കരഞ്ഞു...
കൂടെ
ഉണ്ടായിരുന്ന പെണ്‍കുട്ടി ഓടിവന്നു അതിനെ വാരി എടുത്തുകൊണ്ടു ഇരുളില്‍ മറഞ്ഞു..
അയാള്‍ ദേഷ്യത്തോടെ മദ്യക്കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞു..
.ഇതിനിടയില്‍ സ്ത്രീയും പുരുഷനും തിരിച്ചെത്തി...
അപ്പോള്‍ ദൂരെനിന്നും പെണ്‍കുട്ടിയും,കുഞ്ഞും അവരുടെ സമീപത്തേക്ക് വന്നു..
അമ്മ
കുഞ്ഞിനെ വാങ്ങി മാറോടു ചേര്‍ത്തു...
പോകുന്നതിനു
മുന്‍പ് കൂടെ വന്ന പുരുഷന്‍ സ്ത്രീയുടെ മടിയിലേക്ക്‌ എന്തോ വലിച്ചെറിഞ്ഞു കൊടുത്തു..
ഭര്‍ത്താവ്
അതുകണ്ട് ഓടി വന്നു..
സ്ത്രീയുടെ
കൈയില്‍ നിന്നും ബലപ്രയോഗത്തിലൂടെ അയാള്‍ ആ നോട്ടുകള്‍ വാങ്ങി നടന്നകന്നു...
ഇരു
കൈകളും തലയില്‍ താങ്ങി ആ സ്ത്രീ കുറച്ചു നേരം ഇരുന്നു..
പിന്നീട് അയാള്‍ പോയ വഴിയിലേക്ക് നോക്കി ഉറക്കെ ഉറക്കെ എന്തൊക്കെയോ പറഞ്ഞു...
ഒടുവില്‍ എഴുന്നേറ്റു കുട്ടികളെയും കൊണ്ട് ഇരുട്ടിലേക്ക് അവരും മറഞ്ഞു....
കുറെ നേരം ആ ജാലകതിന്നരികില്‍ ഞാന്‍ നിശ്ചലയായി ഇരുന്നു...
ഇങ്ങനേയും കുറെ ജീവിതങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുന്ടെന്ന സത്യം പൊള്ളിക്കുന്ന ഒരോര്‍മ്മയായി...ഇന്നും...


















































Thursday, February 3, 2011

റാന്തല്‍ വിളക്ക്




ചുറ്റും കൂരാക്കൂരിരുട്ട്
ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം
കാറ്റില്‍ ഇളകുന്ന ഇലകളുടെ മര്‍മ്മരം
അകലെയല്ലാതെ ഒഴുകുന്ന പുഴയുടെ പൊട്ടിച്ചിരി..
മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ ആ അമ്മ
ചാണകം മെഴുകിയ ഉമ്മറപ്പടിയില്‍
ഉറക്കമിളച്ചു കാത്തിരുന്നു...
അതിരാവിലെ പുഴ കടന്നു പണിക്കുപോയ
ഭര്‍ത്താവിനെയും മക്കളെയും കാത്തു..
ഇടക്കെപ്പോഴോ ആകാശത്ത് ഒരു ഇടിമിന്നല്‍
അപ്പോള്‍ അവരുടെ നെഞ്ചിലും ഒരു കൊള്ളിയാന്‍ മിന്നി..
മലയില്‍ മഴപെയ്യുന്നുണ്ടാവുമോ?
പുഴയില്‍ ഒഴുക്ക് ശക്തമായോ?
കടത്തുകാരന്‍ വീട്ടില്‍ പോയിരിക്കുമോ?
വഴിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിക്കാണുമോ?

ഒറ്റയാന്‍ കലിഇളകി നില്‍പ്പുണ്ടാവുമോ?
മലദൈവങ്ങളെ വിളിച്ചവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു ..
കാറ്റില്‍ പലതവണ,
കുപ്പിയില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച
വിളക്ക് അണഞ്ഞുപോയി..
അപ്പോഴൊക്കെ തീപ്പെട്ടി ഉരച്ചു ഉരച്ചു അവര്‍ക്ക് ദേഷ്യം വന്നു
ദൈവമേ..എന്നാണൊരു ചിമ്മിനി വിളക്ക് വാങ്ങാന്‍ കഴിയുക?
ആ ആധിയിലും അവര്‍ അതെക്കുറിച്ച് ആലോചിച്ചു..
പുഴ കടന്നു പണിക്കു പോയാല്‍
എന്നും പണിയുണ്ടാവില്ല
ചായ കുടിച്ചും ബീഡി വലിച്ചും ഉള്ള പൈസയും
ചിലപ്പോള്‍ കളഞ്ഞിട്ടാവും അവര്‍ വരിക..
അരി വാങ്ങാന്‍ പോലും മറന്നിട്ടുണ്ടാകും..
പക്ഷെ അന്തിയായാല്‍ കള്ള് മോന്താന്‍
അപ്പനും മക്കളും മറക്കില്ല..
കാട്ടു കിഴങ്ങും കായ്കളും ഉപ്പിട്ട് വേവിച്ചു
കാന്താരിയും പൊട്ടിച്ചു വിശപ്പടക്കുകയാണ് മിക്ക ദിവസവും..
കൂവയും,മഞ്ഞളും മറ്റും എത്ര കഷ്ട്ടപ്പെട്ടു കാട്ടില്‍ പോയി
ശേഖരിച്ചു കൊണ്ടുവന്നതാണ് .
കഷ്ട്ടപ്പെട്ടത്‌ മാത്രം മിച്ചം
അവര്‍ അത് നാട്ടില്‍ കൊണ്ടുപോയി വിറ്റു
കിട്ടുന്ന കാശ് ധൂര്തടിച്ചിട്ടു പോരും..
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോള്‍ അകലെ
ഒരു വെളിച്ചം..
അപ്പനും മക്കളും ചൂട്ടും കത്തിച്ചുള്ള വരവാണ്..
ആ അമ്മ ആശ്വാസത്തോടെ നിശ്വസിച്ചു..
അല്ലല്ലോ..
ഇതൊരു വല്ലാത്ത വെളിച്ചമാണല്ലോ..
ചൂട്ടിനറെ വെട്ടമല്ല..
അടുത്ത് വരുന്തോറും പ്രകാശം കൂടിക്കൂടി വന്നു..
ദൂരെ നിന്നെ അപ്പനും മക്കളും ഉച്ചത്തില്‍
സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു..
കുടി കഴിഞ്ഞാല്‍ അങ്ങനെയാണ്..
ഉച്ചത്തിലെ സംസാരിക്കൂ..
ചിലപ്പോള്‍ പാട്ടായിരിക്കും..
അല്ലെങ്കില്‍ ആരെയെങ്കിലും ചീത്ത വിളിചിട്ടാവും വരിക ..
അമ്മ മുറ്റത്തേക്കിറങ്ങി..
ഇപ്പോള്‍ അവരെ വ്യക്തമായി കാണാം..
ഹായ്യി..കല്യാണത്തിനും,അടിയന്തിരങ്ങള്‍ക്കും
കത്തിച്ചു വെക്കുന്ന പോലത്തെ വിളക്ക്..
കണവന്‍ ദൂരെ നിന്നെ ആ വിളക്ക് ഉയര്‍ത്തിക്കാട്ടി
അവരുടെ മുഖത്തും ഒരു തിരി തെളിഞ്ഞു..
എത്ര നാളത്തെ ആഗ്രഹമാണ് സാധിച്ചിരിക്കുന്നത്..
ഒരു ചിമ്മിനി വിളക്ക്..റാന്തല്‍ വിളക്ക്...