Saturday, May 16, 2015

മനസ്സ് ശാന്തമായ പുഴ പോലെ ഒഴുകുകയാണ് .കണ്ണാടി തെളിവെള്ളത്തിൽ ഓർമ്മകൾ മാത്രം ..ഒരുപിടി പഴയ ഓർമ്മകൾ .നല്ല കുറെ ഓർമ്മകൾ ...അവിടെ ദൈവമില്ല ,മാലാഖയില്ല ,വെളിച്ചമില്ല ,മെഴുകുതിരികൾ ഇല്ല ,മഴ ഇല്ല ,കുട ഇല്ല ,നിറമുള്ള ഉടുപ്പുകൾ ഇല്ല ,പ്രായമില്ല ,പിണക്കമില്ല ,ഇണങ്ങിയാൽ പിണങ്ങുകയും പിണങ്ങിയാൽ ഇണങ്ങുകയും ചെയ്തിരുന്ന കുട്ടിക്കാലം .പൂമ്പാറ്റകളെ പോലെ പാറി നടന്ന നിഷ്കളങ്കതയുടെ തൊങ്ങലുകൾ ഇളകുന്ന ഉടുപ്പുകൾ ഇട്ട കുസൃതിക്കുട്ടികൾ .സ്വാർത്ഥതയുടെ  ദുർമോഹങ്ങൾ ഇല്ല ,അസ്വസ്ഥതയില്ല ,അധികാര ഭ്രമമില്ല ,ആക്രാന്തമില്ല ,കിട്ടുന്ന മിട്ടായി കൃത്യമായി പങ്കുവെച്ചു തൊടിയിൽ  ഓടി നടന്ന കാലം .ധൈര്യമായി സുഹൃത്തിനെ നോക്കി പോടാ കുരങ്ങാ  എന്നോ പോടീ കുരങ്ങീ എന്നോ വിളിക്കാമായിരുന്ന  കാലം .ആ കാലത്തിന്റെ മാധുര്യത്തോളം  വരില്ല ഒരു മോഹങ്ങൾക്കും മധുരം ....ഇങ്ങനെ കുറച്ചു കാലം തന്ന ദൈവത്തിനും കൂട്ടുകാർക്കും നന്ദി...നന്ദി ..നന്ദി ..........

Monday, May 11, 2015

വെളിച്ചം ദുഃഖം തന്നെ

കാലചക്രങ്ങൾ  മുന്നോട്ടുരുളുംബോൾ ഞാൻ മാത്രം പിന്നിലെക്കുരുളുകയാണ് ..ഒടുവിൽ തുടങ്ങിയിടത്തു തന്നെ അവസാനവും ..അപ്പോഴാണ്‌ നഷ്ടപ്പെട്ട ഇന്നലെകളുടെ സൌഭാഗ്യങ്ങളെ കൂടുതൽ മനസ്സിനോട് ചേർത്തു നിർത്താനാവുക ..അവയിൽ പ്രിയപ്പെട്ടവ ബാല്യവും ,ബാല്യ മനസ്സിൽ പതിഞ്ഞ നന്മയുടെ സ്നേഹത്തിന്റെ കിരണങ്ങളും ....ഓർമ്മകളുടെ ചെപ്പിൽ ഇഷ്ടമില്ലാത്തവയെ ഡിലീറ്റ് ചെയ്തു ഇഷ്ടമുള്ളവയെ സെർവ് ചെയ്തു സൂക്ഷിക്കുന്നതിനാൽ മറവി ഒരനുഗ്രഹമാണ്‌ ...മറവി ഇല്ലായിരുന്നു എങ്കിൽ ഒരു പ്രതികാര ദുർഗയായി മനസ്സ് മാറുമായിരുന്നു ..നിസ്സാര കാര്യങ്ങൾക്കു പോലും വാശി പിടിക്കുന്ന ഒരു നവയുഗ അവതാരം ...അവിടെ നിന്നും തെന്നി മാറിയപ്പോൾ എനിക്ക് സ്വന്തമായതും നഷ്ടമായതും എന്നെ തന്നെയാണ് ..

ബന്ധങ്ങളുടെ കെട്ടുപാടുകളിൽ വിശുദ്ധി ഉണ്ടായിരുന്ന ഒരു കാലം ..ഇന്ന് പലർക്കും ഇത് കേൾക്കുമ്പോൾ നെറ്റി ചുളിയാം ...ഇന്നും ബന്ധങ്ങളിൽ ഊഷ്മളത ഇല്ലേ എന്ന് സംശയം പ്രകടിപ്പിക്കാം ...ആരോഗ്യവും ,സമ്പത്തും ,താൻ പോരിമയുമുള്ള ഒരാൾക്ക്‌ ഈ പറയുന്നത് മനസ്സിലാവണമെന്നില്ല ...
ഇരുപത്തഞ്ചു പൈസയുടെ ഒരു ഇല്ലണ്ട് കാർഡ് തപാലിൽ വരുമ്പോൾ പോസ്റ്റ്‌ മാന്റെ കൈയിൽ നിന്നും സന്തോഷത്തോടെ വാങ്ങി കുടുംബാന്ഗങ്ങളെ മുഴുവൻ വായിപ്പിച്ചു കേൾപ്പിച്ചു, അങ്ങനെ തപാലിൽ വരുന്ന ഒരു കാർഡ് പോലും കളയാതെ വളഞ്ഞ കമ്പിയിൽ കോർത്തിട്ടു ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന കാലം ..ബന്ധുവിന്റെയോ ,സുഹൃത്തിന്റെയോ ഒരു എഴുത്ത് പോലും അന്നൊക്കെ കീറില്ലായിരുന്നു ആരും ..അങ്ങനെ നൂറു കണക്കിന് എഴുത്തുകളും കാർഡുകളും കൊരുത്തിട്ട ഒരു കമ്പി പല വീടുകളുടെയും ഉത്തരത്തിൽ ഊഞ്ഞാലാടി ...ഇരുപത്തഞ്ചു പൈസ ആയിരുന്നില്ല അങ്ങനെ വരുന്ന എഴുത്തിന്റെ വില ....

ആ ഓർമ്മകളിൽ ഇന്ന് ഞാൻ എന്നെ തിരയുകയാണ് ...അവിടെ ഞാൻ കണ്ടെത്തിയതും എന്നെ മാത്രം ...എന്നെപോലെ ഓർമ്മകൾ തപ്പി നടക്കുന്ന മുഖമറിയാത്ത ഒരുപാട് പേരുണ്ടാകാം ..എനിക്കിനി ഭാവനയുടെ ചിറകുകൾ ആവശ്യമില്ല ..ഓർമ്മകളുടെ തീരത്ത്‌ തപസ്സിരിക്കുന്ന പഴയ ഒരു കൊച്ചു കുട്ടി ..വളർച്ച  മുരടിച്ച ,ബുദ്ധി മുരടിച്ച കാലത്തിന്റെ കണക്കു പുസ്തകത്തിൽ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ഒടുവിൽ വെട്ടി കളഞ്ഞ ഒരു തിരുത്ത് .....


Saturday, October 12, 2013

SHOE FLOWER

SHOE FLOWER


                                         I am deeply coloured
But have no fragrance
                                        I am beautiful 
But no one tie me in garland
                                        I am the best medicine for long thick hair
But no one wear me
                                         If one wear me people will laugh at him
A symbol of madness
                                         But in temples especially goddesses love me a lot

It is enough for me!!
                                         
                                        

Monday, June 11, 2012

ശൈശവം

ചേലെഴും ചെന്തൊണ്ടി ചുണ്ടില്‍ നുരയുന്ന
അമ്മിഞ്ഞ പാല്‍ കപ്പി ചിരി വിടര്‍ന്നു....
ചേല വലിച്ചിട്ടു മാറോടു ചേര്ത്തമ്മ
തെരു തെരെ മുത്തി ഇരു കവിളില്‍.....

കാലുകള്‍ നീട്ടി മെത്തയാക്കി പിന്നെ
വെന്തെണ്ണ തേച്ചു തടവി മെല്ലെ....
ഉണ്ണിക്കൈ വളരെന്ന് ഈണത്തില്‍ മൂളി...
ഉണ്ണിക്കാല്‍ വളരെന്നുഴിഞ്ഞുടച്ചു....

സ്വര്‍ണ്ണ നിറമെഴും മഞ്ഞള്‍ പൊടി തേച്ചു,
കാഞ്ഞ വെള്ളത്തില്‍ മെഴുക്കെടുത്തു....
ഉച്ചിയില്‍ രാസ്നാദി തേച്ചു പിടിപ്പിച്ചു..
ചാര്‍ത്തിച്ചു പൊന്നിന്‍ ഭൂഷണങ്ങള്‍ ....

പദ്മ ദളങ്ങള്‍ പോല്‍ ശോഭയെഴുന്നൊരു
മിഴികളിലന്ജനം ചാര്‍ത്തി പിന്നെ...
പുരികക്കൊടികളും ,കണ്മഷി പൂണ്ടു
കണ്ണു തട്ടാതെ പൊട്ടു കുത്തി....

ഇങ്കു കുറുക്കി വയര്‍ നിറച്ചു പിന്നെ
  താരാട്ടിന്‍ ശീലുകള്‍ മൂളി മെല്ലെ..
നിദ്ര തഴുകിയ മിഴികളില്‍ ചുംബിച്ചു
തൊട്ടിലിലാട്ടിയുറക്കി ചെമ്മേ...

വെക്കം കുളിച്ചു പുടവയുടുത്തമ്മ
കുഞ്ഞുമായ് ക്ഷേത്രത്തില്‍ പോകാനായി...
തൊട്ടിലില്‍ വന്നു കുനിഞ്ഞ നേരം കണ്ടു
ഉണര്‍ന്നു ചിരിക്കുന്ന കണ്മണിയെ...

വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോള്‍ കണ്മഷി
തൊട്ടിലില്‍ വെച്ചതും മറന്നുപോയി...
പിഞ്ചു വിരലാല്‍  കണ്മഷി വാരി ആ
പിഞ്ചു മുഖമാകെ തേച്ചു വെച്ചു ....

ചന്തത്തില്‍ ഒരുക്കിയ  കുഞ്ഞിനെ  എടുത്തൊന്നു
പോകാന്‍ കഴിയാത്ത ഇച്ചാ ഭംഗം
തുടുതുടെ എന്നുള്ള പിഞ്ചു തുടകളില്‍
നുള്ളി നോവിക്കുവാന്‍ തുനിഞ്ഞിതമ്മ..
പല്ലില്ലാ മോണകള്‍ കാട്ടി വെളുക്കനെ
പുഞ്ചിരി തൂകുന്ന ഓമനയെ
വാരിയെടുത്തമ്മ മുത്തങ്ങള്‍ നല്കീപ്പോ
അമ്മ മുഖത്തും കരി പടര്‍ന്നു.......ഒരു നല്ല
ചിരി വിടര്‍ന്നു....





Friday, May 18, 2012

അമ്മ

മാതൃ പാദങ്ങളില്‍ പൂജാ മലരായ്  
വീഴുവതിലും  ഭാഗ്യം എന്തുള്ളു മണ്ണില്‍?
ഗര്‍ഭ  പാത്രത്തില്‍ പത്തു മാസം ചുമന്നു 
ഊഴിയില്‍ പൈതല്‍  ജാതനാകും മുന്നേ....
ഭൂജാതനായാല്‍  സ്വന്തം സ്വപ്നങ്ങളില്‍ 
ചുമക്കുന്നു അവളവനെ    മരണം വരെ!!!!
ഈറ്റില്ലത്തില്‍ പ്രാണന്‍ പിടയുമ്പോഴും 
 പ്രാര്‍ത്ഥനയോടെ കേഴുന്നു കുഞ്ഞിനായി...
വേദനയെല്ലാം മറന്നു തന്‍ കുരുന്നിന്  
അമൃത്  ഏകുന്നു ആ   വരളുന്ന   ചുണ്ടുകളില്‍...
പൊക്കിള്‍ക്കൊടിയുടെ ബന്ധം മുറിയുമ്പോള്‍ 
മുറിയാത്ത  ബന്ധമായി മുറുകുന്നു സ്നേഹ  ബന്ധം...
അഴിയാത്ത  ബന്ധങ്ങള്‍ അഴിച്ചിടുവാന്‍ ,
മറവിയില്‍ എന്നേക്കുമായ്  തളച്ചിടുവാന്‍ 
കഴിയാത്ത  സ്നേഹ  നൊമ്പരത്തിന്‍ 
കാല്‍ക്കലെന്‍ അക്ഷര  പ്രണാമം...ആ...
ഓര്‍മ്മകള്‍ക്ക്  മുന്നില്‍ സാഷ്ടാങ്ക  നമസ്കാരം....



Wednesday, April 18, 2012

കടലാസ്സു പൂക്കള്‍ നിറങ്ങള്‍ വിതറുന്ന 
ഗന്ധമില്ലാത്തൊരെന്‍ പുഷ്പ്പവാടി...
ആമ്ബല്‍പ്പൂവുകള്‍ തിങ്ങിവളരുന്ന
പൊയ്കയില്‍ ചേര്‍തിങ്ങി, ജലപ്പരപ്പില്‍ 
പായല്‍ നിറഞ്ഞു പൂക്കള്‍ അനാഥമായി..


പരിമളം പരത്തി സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ 
ഇറങ്ങിത്തിരിച്ചൊരു പനിനീര്‍പ്പൂവും 
യാത്രാമൊഴി ചൊല്ലി പിരിഞ്ഞുപോകവേ 
പിന്നെയും ശൂന്യമായ് പൂക്കളെന്‍ വാടിയില്‍..


സൂര്യനെ നോക്കി തപം ചെയ്ത രണ്ടു 
പദ്മങ്ങള്‍ വിടര്‍ന്നു വീണ്ടുമൊരിക്കല്‍..
ഇന്ദ്രനീല വര്‍ണ്ണത്തില്‍ സ്നേഹദീപമായ്,
ശുഭ്ര വര്‍ണ്ണത്തില്‍ നിര്‍മ്മലയായ്....
കാവ്യദേവത സരസ്വതിക്കര്‍ച്ചിക്കാന്‍ 
അവ രണ്ടുമാരോ പിഴുതെടുത്തു.....


കണ്ണന്‍റെ കാഞ്ചന കാഞ്ചീ മണികള്‍ 
പുഷ്പങ്ങളായ് പൂക്കും കണിക്കൊന്നയില്‍ 
പൂത്തുവിടര്‍ന്ന സ്വര്‍ണ്ണ മണി പൂക്കള്‍ 
എപ്പോഴോ ചിരി തൂകി കടന്നുപോയി..


ശ്രീയെഴും തിരുമുറ്റം സൌരഭ്യമേകി
വനജ്യോത്സ്ന ഒരിക്കല്‍ പൂത്തുലഞ്ഞു..
ഒരു കുഞ്ഞുകാറ്റില്‍ ആ പൂക്കളെല്ലാം 
പൊഴിഞ്ഞു, വാടി വീണ്ടും ശൂന്യമായി...





ഇന്നിതാ എന്‍റെ പൂവാടി ശൂന്യമായി 
ഏതോ ഒരു കോണില്‍ ഇന്നും 
വാടാത്ത ഒരു കുഞ്ഞു ശിഖരം മാത്രം 
അതെന്‍റെ കടലാസ് റോസയല്ലോ







Thursday, January 12, 2012

രാധ

രാധ

പ്രണയം അന്നും ഇന്നും സ്ത്രീക്ക് സമ്മാനിക്കുന്നത് ദുഃഖം മാത്രമാണെന്നാണ് രാധാ കൃഷ്ണ പ്രണയത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്..കൃഷ്ണനെ അവതാര പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ ,ഒരു പാവം പെണ്‍കുട്ടിയെ പ്രണയത്തില്‍ പെടുത്തി ദു:ഖപുത്രി ആക്കി മാറ്റിയ ഒരാളായിട്ടെ കാണുവാന്‍ കഴിയൂ..തന്നെക്കാള്‍ പ്രായക്കൂടുതലുള്ള രാധയോടുള്ള പ്രണയം മാംസ നിബദ്ധമായിട്ടെ കരുതുവാന്‍ നിവൃത്തിയുള്ളൂ....ഗീതാഗോവിന്ദത്തില്‍ ഒഴികെ എവിടെയും രാധയെ ഒരു മുഖ്യ കഥാപാത്രമായി വര്‍ണ്ണിക്കുന്നില്ല..കൃഷ്ണന്‍റെ ബാല്യകാല സഖി എന്ന നിലയില്‍ മാത്രമേ രാധക്ക്സ്ഥാനം ഉള്ളൂ..

പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാധയുടെ ജീവിതം കൃഷ്ണ ഭക്തിയില്‍ ഒതുങ്ങിയോ?അതോ ,രുഗ്മിണിയും ,സത്യഭാമയും കൃഷ്ണന്‍റെ ഭാര്യമാരായി വന്നപ്പോള്‍ രാധ അവരുടെ നിഴലായി മാറിയോ??
ഭക്തിയുടെ മറവില്‍ എന്ത് പേര് വിളിച്ചാലും എന്‍റെ ചിന്തകളില്‍ രാധ എന്നും ഒരു ദു:ഖപുത്രി  ആണ്.. പുരുഷന്‍റെ ഇന്ഗിതത്തിനു വഴങ്ങി ഒടുവില്‍ ജീവിതം നഷ്ടപ്പെട്ട ഒരു പ്രണയിനി...മൂല്ല്യമില്ലാതെ പോയ അനേകം സ്ത്രീ ജന്മങ്ങളുടെ മാതൃക...സ്നേഹത്താല്‍ ..സര്‍വ്വവും സമര്‍പ്പിച്ച ശേഷം പരിത്യജിക്കപ്പെട്ടവള്‍..